നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും കാൽമുട്ടും തകർത്തു; ഭർത്താവ് അറസ്റ്റിൽ​

  നവവധുവിനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലീസ് പിടികൂടിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീൻ (22) ചികിത്സയിലാണ്.
​കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം രണ്ടാഴ്ച തികയുന്നതിന് മുൻപേ തന്നെ അറഫയെ ഇയാൾ അകാരണമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. കഴിഞ്ഞ 17-ാം തീയതി അറഫ സ്വന്തം മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
​യുവതിയുടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്ത ആസിഫ്, വലതുകാൽ മുട്ട് ചവിട്ടിപ്പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഇതിനുപുറമെ കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും ഇയാൾ ക്രൂരമായി അടിച്ചു. പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു.