ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. നേരത്തെ ഉണ്ടായ നിലപാട് ശരിയായിരുന്നില്ല എന്ന് മനസ്സിലായി. നിലപാട് മാറ്റം നല്ലൊരു കാര്യമായി കാണണം. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമായി ഇതിനെ കണക്കാക്കാൻ ആകില്ല. ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണെങ്കിൽ അത് നല്ലതുതന്നെയാണ്. ശബരിമലയെ സംബന്ധിച്ചിടത്തോളം ആചാരാനുഷ്ഠാനങ്ങൾ അതേപോലെ തുടരുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എൻഎസ്എസുമായി ഒരു തർക്കത്തിനോ ആശയവിനിമയത്തിനോ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ പ്രതികരണം. അവരുമായി ഒരു സംവാദത്തിന് വിരോധത്തിനോ താൻ തയ്യാറല്ല. അരിയാഹാരം കഴിക്കുന്നവർക്ക് എന്താണ് സത്യമെറിയാം. ആരെയും കുറ്റപ്പെടുത്താനോ മേന്മ നേടാനോ തന്നില്ല. പത്മഭൂഷൺ ആണ് പ്രശ്നം എന്ന് താൻ കരുതുന്നില്ല. പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്. മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.
