ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍; കോഴിക്കോട് യുഡിഎഫ് കണ്‍വെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട്: സോണിയാ ഗാന്ധിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കോഴിക്കോട് കടപ്പുറത്തെ മഹാറാലിയില്‍ അദ്ദേഹത്തിന് പകരമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമിടുന്ന സംസ്ഥാനതല പ്രധാന പരിപാടിയായാണ് ഈ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗ്യാരണ്ടി രേഖ പുറത്തിറക്കുകയും പ്രചാരണ ബസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.