ക്ഷേത്രോത്സവത്തിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം

 കൊല്ലം..ക്ഷേത്രോത്സവത്തിടെ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകൻ അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ (18) ആണ് മസ്തിഷ്ക മരണം സംഭവിച്ചത്..

തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് ബോധരഹിതനായ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. വീടിനു സമീപമുള്ള കുന്നത്തൂർ ഐവർകാല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ മരുത്തടിയിൽ എത്തിയത്. 

ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുഭാവരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി. പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയ കൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ഇതിനിടയിലാണ് ഹരികൃഷ്ണന് തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റത്.

ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളിൽ ഒരാളെ പോലും അക്രമം നടന്ന് 4 ദിവസമായിട്ടും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും ഇടപെടലുകളുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതിനിടെ യുവാവ് മരിച്ചെന്ന സൂചന ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയതായും സൂചനയുണ്ട്. വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ആശ്രയമാണ് അക്രമികൾ കെടുത്തിയത്.