ഒറ്റപേര്- സഞ്ജു സാംസൺ', കേരളത്തിന്റെ അഭിമാന പുത്രൻ; മിന്നും പ്രകടനത്തിന് പിന്നാലെ അഭിനന്ദന പ്രവാഹം

ടി20 ക്രിക്കറ്റ് ലോകകപ്പിൽ വിൻഡീസിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ് കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹം. നിർണ്ണായക മത്സരത്തിലെ താരത്തിന്റെ ചരിത്ര നേട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖ വ്യക്തികളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ആശംസകൾ അറിയിച്ചു. 

"നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിന് വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ "ഒരേയൊരു പേര് - സഞ്ജു സാംസൺ" എന്ന കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ സഞ്ജുവിന്റെ ബാറ്റിംഗ് വീഡിയോ പങ്കുവെച്ചു.

ആവേശത്തിൽ ശശി തരൂർ

തന്റെ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള സഞ്ജുവിനെ നിരന്തരം പിന്തുണച്ചിട്ടുള്ള ശശി തരൂർ എംപിയും അതീവ സന്തോഷം പ്രകടിപ്പിച്ചു. മുൻപ് സഞ്ജുവിന് ടീമിൽ ഇടം നഷ്ടമായപ്പോൾ താൻ ദുഖിച്ചിരുന്നതായും, താൻ എന്തുകൊണ്ടാണ് ടീമിൽ ഉണ്ടാവേണ്ടതെന്ന് ഇന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തതായും തരൂർ പറഞ്ഞു.

"തിരുവനന്തപുരത്തിന്റെ മകൻ, ഇന്ത്യയുടെ അഭിമാനം," എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സഞ്ജുവിനെ പ്രകീർത്തിച്ച് സന്ദേശങ്ങളും വീഡിയോകളും പങ്കുവെച്ചു. 

പ്രശംസിച്ച് സിനിമാ താരങ്ങൾ

സഞ്ജുവിനെ ഇത്തരമൊരു ഫോമിൽ കാണുന്നത് ആവേശകരമാണെന്ന് നടൻ മോഹൻലാൽ പറഞ്ഞു. "സഞ്ജുവിന്റെ കഴിവും സ്വഭാവവും വിളിച്ചോതുന്ന മാസ്റ്റർ ക്ലാസ് ഇന്നിംഗ്‌സ്. ടി20 ലോകകപ്പ് സെമി ഫൈനലിലേക്ക് കുതിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ദേശീയ പതാക ഇനിയും ഉയരത്തിൽ പറക്കട്ടെ," അദ്ദേഹം കുറിച്ചു. 

നിർണായക മത്സരത്തിലെ സഞ്ജുവിന്റെ പോരാട്ടവീര്യത്തെ നടൻ മമ്മൂട്ടിയും പ്രശംസിച്ചു. 'തികഞ്ഞ മികവ്, പൂർണമായ ആധിപത്യം, ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത പോരാട്ടം', അദ്ദേഹം കുറിച്ചു. സഞ്ജുവിന്റെ പ്രകടനം എക്കാലത്തെയും മികച്ച ടി20 ഇന്നിംഗ്‌സുകളിൽ ഒന്നാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ വിശേഷിപ്പിച്ചു.