ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് നിരവധി രോഗികളാണ് ഈ ബ്ലോക്കിൽ ഉണ്ടായിരുന്നത്. തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ആർക്കും പരിക്കില്ല.
വെന്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ഉണ്ടാവുകയും പുക ഉയരുകയുമായിരുന്നു. ഇതോടെ ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും പെട്ടന്നുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പുക പടർന്നത് രോഗികൾക്ക് ബുദ്ധിമുട്ടായതിനെ തുടർന്ന് മുഴുവൻ രോഗികളെയും മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. രോഗികൾക്ക് വിശദമായ പരിശോധനകൾ നടത്തിവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച മേയർ വി.വി. രാജേഷ് സ്ഥിതിഗതികൾ വിലയിരുത്തി. വെന്റിലേറ്ററിനുള്ളിൽ നിന്നാണ് തീ വന്നതെന്നും, ഉടൻ തന്നെ ഓക്സിജൻ വിതരണം വിച്ഛേദിച്ചത് വലിയ അപകടം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേയർ വ്യക്തമാക്കി.
