പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും. ടിക്കറ്റ് നിരക്കിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന പരിധി നാളെ മുതല്‍ എടുത്ത് കളയും. ഇന്ത്യന്‍ എയര്‍ലൈനുകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്ന പരിധി എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ഇറാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം വ്യാപകമായി വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ വിമാന ഇന്ധനത്തിന് വില കൂടാന്‍ സാധ്യതയുണ്ടെന്നും നിലവിലെ സര്‍വീസ് മുടക്കം മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിമാന ടിക്കറ്റിന്റെ പരിധി എടുത്തു കളയാന്‍ അവര്‍ ആവശ്യപ്പെട്ടത്്

നേരത്തെ ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാനടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നിരുന്നു. ദൂരത്തിനനുസരിച്ച് 7500 മുതല്‍ 18,000 രൂപ വരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിമാനടിക്കറ്റ് നിരക്കിന് നിശ്ചയിച്ചിരുന്ന പരിധി. 500 കിലോ മീറ്റര്‍ വരെ ദൂരത്തിന് പരമാവധി 7500 രൂപയായിരുന്നു ഇതുപ്രകാരം ഈടാക്കാന്‍ സാധിച്ചിരുന്നത്.

500 കിലോ മീറ്ററിനും 1000 കിലോ മീറ്ററിനും ഇടയിലുള്ള ദൂരത്തിന് പരമാവധി 12,000 രൂപ വരെയും 1,000 കിലോ മീറ്ററിനും 1500 കിലോ മീറ്ററിനും ഇടയിലുള്ള ദൂരത്തിന് പരമാവധി 15,000 രൂപ വരെയും 1500 കിലോ മീറ്ററിന് മുകളിലുള്ള ദൂരത്തിന് പരമാവധി 18,000 രൂപ വരെയുമാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

വിമാന ടിക്കറ്റ് നിരക്ക് സുസ്ഥിരമാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പിന്നീട് ഇന്‍ഡിഗോ സര്‍വീസുകള്‍ സാധാരണനിലയിലായിട്ടും നിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.