ജാസ്‌ലിയ ജോൺസന്റെ മരണം; ഒളിവിൽ കഴിഞ്ഞ ഡോക്ടർ വാഗമണ്ണിൽ പിടിയിൽ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പൊലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്.ഡോക്ടർ സിറിയക്കിനെ വാഗമണിലെ സഹോദരന്റെ റിസോർട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഡോക്ടർ സിറിയക്കിന്റെ പിതാവിനെ ചോദ്യം ചെയ്ത് മകന്റെ സ്ഥാനം അറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. 

പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യംചെയ്യലും നടത്തിയതോടെ സിറിയക് പി. ജോർജ് ആണ് ഇതെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടൻതന്നെ അങ്കമാലി പൊലീസ്സിന് കൈമാറും .കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പിൽ വീട്ടിൽ ജോൺസന്റെയും ലിമയുടെയും മകളാണ് ജാസ്‌ലിയ ജോൺസൺ. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനിയായ ജാസ്‌ലിയ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പാർട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്.