കോടതിയോട് ''ചെയ്തത് എന്താണെന്ന് അറിയില്ല'' എന്നായിരുന്നു സന്ദീപിന്റെ മറുപടി. അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതി അപേക്ഷിച്ചു. ''പ്രായശ്ചിത്തം എന്തും ചെയ്യാം, അമ്മയെ കാണാന്‍ അവസരം നല്‍കണം'' എന്നും സന്ദീപ് കോടതിയില്‍ പറഞ്ഞു.
അതേസമയം, പ്രതിയുടെ വാദങ്ങള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ ശ്രമങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. കുറ്റകൃത്യത്തില്‍ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു യുവ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ''അപൂര്‍വങ്ങളില്‍ അപൂര്‍വം'' (rarest of rare) വിഭാഗത്തില്‍ പെടുന്നതാണെന്നും, അതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ വിശദീകരണപ്രകാരം, വന്ദന ദാസിനെ പ്രതി 23 തവണ കുത്തുകയായിരുന്നു. രക്ഷയ്ക്കായി ഓടിയ ഡോക്ടറെ പിന്തുടര്‍ന്ന് പിടിച്ച് നിര്‍ത്തി ആക്രമിച്ചതായും, സഹായിക്കാന്‍ എത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചതായും കോടതിയില്‍ അറിയിച്ചു.
അതേസമയം പ്രതിഭാഗം, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും വധശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്നും വാദിച്ചു. പ്രതി ബോധപൂര്‍വം കൊല ചെയ്യാന്‍ ആശുപത്രിയില്‍ എത്തിയതല്ലെന്നും, മാനസികാവസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.
2023 മെയ് 10-ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മദ്യലഹരിയില്‍ സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
സമൂഹത്തെ ഞെട്ടിച്ച ഈ കേസില്‍ കോടതി വിധി എന്തായിരിക്കും എന്നത് വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
