ഉത്തർപ്രദേശിലെ ബറേലി-ഹരിദ്വാർ ദേശീയപാതയിലെ ഒരു കുഴി 50 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഡോക്ടർമാർ മരിച്ചെന്നു വിധി എഴുതിയ സ്ത്രീക്ക് കുഴിയിൽ വീണപ്പോൾ ബോധം തിരികെ ലഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.
ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് വിനീത ശുക്ലയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തോട് പറഞ്ഞത്. തുടർന്ന്, വിനീതയെ ഭർത്താവ് കുൽദീപ് കുമാർ ശുക്ല ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്താൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നു.
ദേശീയപാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോൾ ആംബുലൻസ് പെട്ടെന്ന് വലിയ കുഴിയിൽ വീണ് ശക്തമായി കുലുങ്ങി.
തൊട്ടടുത്ത നിമിഷം വിനീത സാധാരണ നിലയിൽ ശ്വസിക്കാൻ തുടങ്ങി. കുൽദീപ് ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
വിനീതയെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂർണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി. ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിച്ച് വിനീതയുടെ ശാരീരിക നിലയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ന്യൂറോസിറ്റി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. രാകേഷ് സിങ് ചികിത്സ ആരംഭിച്ചത്. ശരിയായ രോഗനിർണയവും ചികിത്സയും വിനീതയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
പിലിഭിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെയാണ് ബോധരഹിതയായി വീണത്.
പിലിഭിതിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു.
