യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു

ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്‌വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്‌നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്‌നറുകൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.

വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.

സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.

കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.

#Israel #iran #us #kerala