ആവേശ സെമിപ്പോരിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ ഹിമാലയൻ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് തൊട്ടടുത്തെത്തിയെങ്കിലും ഒടുവിൽ ജയം കൈവിടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 246 റൺസിൽ അവസാനിച്ചു. ഏഴ് റൺസിനായിരുന്നു ഇന്ത്യൻ വിജയഗാഥ.
ഇംഗ്ലണ്ടിനായി ജേക്കബ് ബെതൽ സെഞ്ച്വറിയുമായി പൊരുതി. വെറും 48 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 105 റൺസ് നേടി. ബട്ട്ലർ 25 റൺസുമായും വിൽ ജാക്സ് 35 റൺസുമായും പിന്തുണ നൽകി.
മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് നേരത്തെ ഇന്ത്യയെ കൂറ്റൻ ടോട്ടലിലേക്ക് നയിച്ചത്. 42 പന്തുകൾ നേരിട്ട് ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 89 റൺസ് നേടി പുറത്തായി. ഇഷാൻ കിഷൻ 18 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 39 റൺസ് നേടി. ശിവം ദുബെ 25 പന്തിൽ നാല് സിക്‌സറും ഒരു ഫോറും അടക്കം 43 റൺസ് നേടി.
സൂര്യകുമാർ യാദവ് ആറ് പന്തിൽ 11 റൺസും ഹാർദിക് 12 പന്തിൽ 27 റൺസും തിലക് ഏഴ് പന്തിൽ 21 റൺസും നേടി. ഒമ്പത് റൺസ് മാത്രമെടുത്ത അഭിഷേക് മാത്രമാണ് തിളങ്ങാതിരുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽ ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
