ഹോർമുസിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടത്തിവിടില്ല; ബാരലിന് 200 ഡോളർ അടക്കാൻ തയ്യാറെടുക്കുക: ഇറാൻ വിപ്ലവ ഗാർഡ്

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോള ഊര്‍ജ്ജ വിപണിയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ 'ഒരു ലിറ്റര്‍ എണ്ണ പോലും' കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

ബുധനാഴ്ച കഞഏഇയുടെ ഖാത്തം അല്‍-അന്‍ബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് നടത്തിയ പ്രസ്താവനയില്‍, അമേരിക്കയുമായോ ഇസ്രായേലുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള ഏത് കപ്പലും 'നിയമപരമായ ലക്ഷ്യമായി' കണക്കാക്കുമെന്ന് അറിയിച്ചു. 'എണ്ണവില കൃത്രിമമായി കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബാരലിന് 200 ഡോളര്‍ വരെ വില പ്രതീക്ഷിക്കാം. എണ്ണവില ഈ മേഖലയിലെ സുരക്ഷയെ ആശ്രയിച്ചിരിക്കും, നിങ്ങളാണ് ഈ മേഖലയിലെ അസ്ഥിരതയുടെ പ്രധാന ഉറവിടം,' വക്താവ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതിനിടയില്‍ ആഗോള എണ്ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഈ ആഴ്ച ഉണ്ടായത്. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി മിഡില്‍ ഈസ്റ്റിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പാദന മാന്ദ്യവും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ ഒമാന് വടക്ക് 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആക്രമിക്കപ്പെട്ട തായ്ലന്‍ഡ് കപ്പലും ഉള്‍പ്പെടുന്നു....