സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.
ഉയര്‍ന്ന ചൂടിനൊപ്പം ഈര്‍പ്പം കൂടിയ വായുവും നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍-
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി:
ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക
മദ്യം, കാപ്പി, ചായ, ഗ്യാസുള്ള പാനീയങ്ങള്‍ ഒഴിവാക്കുക
ഇളം നിറത്തിലുള്ള സുതാര്യ വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തുപോകുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക

 പ്രത്യേക ശ്രദ്ധ ആവശ്യമായവര്‍-
കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് കൂടുതല്‍ ജാഗ്രത
വിദ്യാലയങ്ങളില്‍ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം
ഉച്ചസമയത്തെ കൂട്ടായ്മകളും പുറത്തുള്ള പരിപാടികളും ഒഴിവാക്കണം

 അപകടസാധ്യതകളും മുന്നറിയിപ്പുകളും-
കാട്ടുതീ വ്യാപിക്കാന്‍ സാധ്യത; വനമേഖലയോട് ചേര്‍ന്നവര്‍ ജാഗ്രത പാലിക്കുക
വിപണികള്‍, മാലിന്യശേഖരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്
നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക

 മൃഗസംരക്ഷണ നിര്‍ദേശം-
മൃഗങ്ങളെ ഉച്ചവെയിലില്‍ പുറത്തുവിടുന്നത് ഒഴിവാക്കുക
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ലഭ്യമാക്കുക
വാഹനങ്ങളില്‍ കുട്ടികളെയോ മൃഗങ്ങളെയോ ഒറ്റയ്ക്ക് വിടരുത്

അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.