പള്ളിയില്‍ നമസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്‌ക്കെത്തിയ പ്രതി കുടുങ്ങി

മലപ്പുറം: പള്ളിയില്‍ നമസ്‌കാരം നടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോണ്‍ വില്‍ക്കാനായി കടയിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂര്‍ ജുമാമസ്ജിദ് പരിസരത്ത് മോഷണം നടന്നത്. പള്ളിയില്‍ നമസ്‌കാരം പുരോഗമിക്കുമ്പോള്‍ ജനലരികില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി കൈക്കലാക്കുകയായിരുന്നു. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കറിന്റേതായിരുന്നു ഫോണ്‍.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ, അവ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ, മോഷണം നടന്ന രണ്ടാംദിവസം ഷംസുദ്ദീന്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി തിരൂരിലെ ഒരു കടയിലെത്തി.

പ്രതിയെ കണ്ടപ്പോള്‍ സംശയം തോന്നിയ വ്യാപാരികള്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.