ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു.

ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാനിൽനിന്നുള്ള മിസൈലുകൾ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് അബുദാബിയിൽ മരണം റിപ്പോർട്ട് ചെയ്തത്. വാർത്താ ഏജൻസിയായ 'വാമി'നെ ഉദ്ധരിച്ച് 'അൽ അറബിയ ഇംഗ്ലീഷ്' ആണ് ഈ വിവരം പുറത്തുവിട്ടത്.

ദുബായിൽ നടുക്കുന്ന സ്‌ഫോടനങ്ങൾ
അബുദാബിക്ക് പുറമെ ദുബൈയിലും അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങൾക്ക് സമാനമായ സാഹചര്യമാണ് യുഎഇയിലും ഉണ്ടായിട്ടുള്ളത്.

ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും സ്‌ഫോടനങ്ങളുണ്ടായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം അപായ സൈറണുകൾ മുഴക്കുകയും പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.