കൊച്ചിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വൈറ്റിലയിൽ റെയിൽപ്പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജി (62) ആണ് കേസിലെ പ്രതി. സുധ ബേബി (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.
ദീർഘകാലമായി സുധയും ഷാജിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടിൽ അറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സുധയെ ഒഴിവാക്കാൻ തീരുമാനിച്ച ഷാജി, കൊലപാതകം നടത്താൻ തന്നെ പദ്ധതിയിടുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ സുധയെ കാറിൽ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി, പുറത്തിറങ്ങാൻ വിസമ്മതിച്ച സുധയെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമരണമാക്കി മാറ്റാൻ ഷാജി മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ നിർഭാഗ്യവശാൽ, ഉപയോഗത്തിലില്ലാത്ത ട്രാക്കിലാണ് മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്.
സംഭവം നടന്നയുടനെ പൊലീസെത്തി നടത്തിയ പരിശോധനയിൽ തന്നെ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണ്ണായകമായത്. ഇരുവരും ഒരുമിച്ച് ട്രാക്കിന് സമീപത്തേക്ക് വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതുകൂടാതെ സാഹചര്യ തെളിവുകളും പ്രതിക്ക് വിനയായി.
മരട് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
