പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങള്‍; സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് അപകടങ്ങള്‍ നടന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ അപകടം. ബൈക്ക് നടപ്പാതയില്‍ ഇടിച്ച് ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍ എന്നിവരും ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരുമാണ് മരിച്ചത്.
രണ്ടാമത്തെ അപകടം കോഴിക്കോട് ജില്ലയിലെ നല്ലളത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൊബൈല്‍ ടവര്‍ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്. ദിനിലും അജീഷും രാമനാട്ടുകര സ്വദേശികളും വിമല്‍ ഫറോഖ് കോളേജ് സ്വദേശിയുമാണ്.