സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ , രാവിലത്തെ ഇടിവിന് ശേഷം ഉച്ചയോടെ ഉയർന്ന സ്വർണ്ണവില, ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ , രാവിലത്തെ ഇടിവിന് ശേഷം ഉച്ചയോടെ ഉയർന്ന സ്വർണ്ണവില, ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ, ഒരു പവൻ സ്വർണ്ണത്തിനു 1,05,160 രൂപയാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 160 രൂപയുടെ കുറവാണു ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായത്. ഇന്നലെ ഉച്ച മുതൽ ഗ്രാമിന് 13,165 രൂപയായിരുന്ന സ്വർണ്ണവില 20 രൂപയിടിഞ്ഞു 13,145 രൂപയായി.


ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലും നിലനിൽക്കുന്ന അരക്ഷിതാവസ്ഥകളുടെ പശ്ചാത്തലത്തിൽ സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനെപ്പറ്റിയുള്ള വെല്ലുവിളികൾ തുടരുന്നതും, റഷ്യ യുക്രെയിനിൽ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണങ്ങളും, ഇറാനിലെ കലാപവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിനുള്ള ആവശ്യം വർധിപ്പിച്ചതായി ആണ് സൂചന.
പ്രാദേശികമായും സ്ഥിതിഗതികൾ മെച്ചമല്ല. അമേരിക്കയുമായി ഉള്ള ബന്ധത്തിലെ കല്ലുകടിയും , വ്യാപാര കരാർ ഒപ്പിടുന്നതിലെ കാലതാമസവും വിപണിയിൽ ആശങ്കകൾ വർധിപ്പിക്കുന്നു. അമേരിക്കയുടെ തീരുവ ഭീക്ഷണിയും നിക്ഷേപകരെ ഓഹരിവിപണിയിൽ നിന്നും അകറ്റി സ്വര്ണത്തിലേക്ക് ആകർഷിക്കുന്നു. ഇന്ന് പുറത്തുവരുന്ന യുഎസ് നോൺ-ഫാം പേറോൾസ് ഡാറ്റ സമീപഭാവിയിലുള്ള നിക്ഷേപകരുടെ നിക്ഷേപ സ്വഭാവത്തെ സ്വാധീനിക്കും.