വ്യോമപാത അടച്ച് ഇറാൻ; റൂട്ട് മാറ്റി എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഇതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി. ഇത് വിമാന സർവീസുകളുടെ കാലതാമസത്തിന് കാരണമായേക്കാം. 

ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി.

"ഇറാൻ വ്യോമാതിർത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു"- എന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഇൻഡിഗോയും സമാന അറിയിപ്പ് നൽകി.