തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെയാണ് ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് മോദി എത്തിയത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ വൻപ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണം,കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് , തിരുവനന്തപുരത്തെ CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം എന്നിവയ്ക്കു വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്.
