കുളത്തൂപ്പുഴയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരിയായ ഏരൂർ സ്വദേശിനിക്കാണ് ജീവനക്കാരുടെ ഇടപെടൽ തുണയായത്. യാത്രയ്ക്കിടെ ഇവർക്ക് പെട്ടെന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഡ്രൈവർ കുളത്തൂപ്പുഴ സ്വദേശി സനിലും കണ്ടക്ടർ ബി. രശ്മിയും ഒട്ടും സമയം കളയാതെ ബസ് ഉടൻ തന്നെ അടൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.
യാത്രക്കാരിയുടെ ജീവന് മുൻഗണന നൽകി, ആംബുലൻസിനായി കാത്തുനിൽക്കാതെ ബസ്സിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കിയ ഇവരുടെ പ്രവൃത്തി മാതൃകാപരമാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. സഹജീവി സ്നേഹത്തിന്റെ വലിയൊരു ഉദാഹരണമായി മാറിയ സനിലിനും രശ്മിക്കും വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
