ഇൻഡോറിൽ‌ 'ദ റിയൽ ഫിനാലെ'; പരമ്പര നേടാൻ ഇന്ത്യയും ന്യൂസിലാൻഡും, മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക പോരാട്ടം ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും ഓരോ വിജയങ്ങളുമായി തുല്യത പാലിച്ചതിനാല്‍ ഈ മത്സരം യഥാര്‍ത്ഥത്തിൽ ഫൈനലാണ്. ഇന്‍ഡോറില്‍ വിജയം സ്വന്തമാക്കിയാല്‍ ഇരുടീമുകള്‍ക്കും പരമ്പര സ്വന്തമാക്കാം.

വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയത്തോടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ഇന്ത്യ അവസാന മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിനു വീഴ്‌ത്തി കിവീസ് തിരിച്ചടിച്ചു. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ 285 എന്ന ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയകരമായി പിന്തുടര്‍ന്നാണ് ന്യൂസിലാന്‍ഡ് പരമ്പര 1-1 ന് സമനിലയിലാക്കിയത്.
ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പര നേടി രണ്ട് വർഷത്തിന് ശേഷം കിവീസിന് ഒരു വിജയം കൂടി നേടാൻ കഴിഞ്ഞാൽ, ഇന്ത്യൻ മണ്ണിൽ അവരുടെ ആദ്യ ഏകദിന പരമ്പര വിജയവും ഉറപ്പിക്കാൻ കഴിയും. രണ്ടാം ഏകദിനത്തിൽ പരാജയം വഴങ്ങേണ്ടിവന്നെങ്കിലും ഇന്ത്യൻ ടീം ശക്തമാണ്. ക്യാപ്റ്റൻ ശുഭ്‌മന്‍ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.