വിമാന കമ്പനികളുടെ മുന്നറിയിപ്പ്
മഞ്ഞുവീഴ്ചയെത്തുടർന്ന് ശ്രീനഗറിലേക്കുള്ള വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും താൽക്കാലികമായി നിർത്തിവെച്ചതായി ഇൻഡിഗോ അറിയിച്ചു.
കാലാവസ്ഥാ അനുമതി ലഭിച്ചാലുടൻ സർവീസ് പുനരാരംഭിക്കുമെന്നും യാത്രക്കാർക്ക് കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുമെന്നും എയർലൈൻ വ്യക്തമാക്കി. സ്പൈസ് ജെറ്റും സമാനമായ മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.
ദേശീയ പാതകൾ അടച്ചു
താഴ്വരയിലെ പ്രധാന മലയോര പാതകളും ദേശീയ പാതകളും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചു. ജമ്മു–ശ്രീനഗർ ദേശീയ പാത നവ്യുഗ് ടണലിന് സമീപം ഗതാഗതം തടസ്സപ്പെട്ടു. മുഗൾ റോഡ്, സിന്തൻ റോഡ് എന്നിവയും പലയിടത്തും മഞ്ഞുമൂടി കിടക്കുകയാണ്. റോഡുകൾ വഴുക്കലുള്ളതായതിനാൽ സുരക്ഷ മുൻനിർത്തി എൻഎച്ച് 44-ൽ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തടഞ്ഞിട്ടിരിക്കുകയാണെന്ന് ജമ്മു കശ്മീർ ട്രാഫിക് പോലീസ് അറിയിച്ചു.
മഞ്ഞുവീഴ്ച തുടരുന്നു
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമർഗ്, കുപ്‌വാര, ബാരാമുള്ള, ഷോപ്പിയാൻ എന്നിവിടങ്ങളിൽ പുതിയ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ശ്രീനഗർ ഉൾപ്പെടെയുള്ള താഴ്വരകളിൽ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ അസ്വസ്ഥതയുടെ (Western Disturbance) സ്വാധീനഫലമായി ജമ്മു കശ്മീരിൽ വെള്ളിയാഴ്ച മഞ്ഞുവീഴ്ചയും മഴയും അതിന്റെ പരമാവധിയിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജനുവരി 26-ഓടെ മറ്റൊരു പടിഞ്ഞാറൻ അസ്വസ്ഥത കൂടി എത്താൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും തണുപ്പ് തുടരും.
