ചായ വിറ്റ് ലോകം ചുറ്റി; മരണ ശേഷം വിജയന്റെയും ഭാര്യയുടെയും ലോകസഞ്ചാരം പാഠ പുസ്തകത്തിൽ ഇടംനേടി

കൊച്ചി: ചായ വിറ്റ് നേടുന്ന പണം മുഴുവൻ സ്വരൂപിച്ച് വച്ച് ലോകസഞ്ചാരം നടത്തിയ വിജയനും ഭാര്യ മോഹനയും നിരവധിയാളുകളുടെ പ്രചോദനമായിരുന്നു. വിജയൻ മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചാരത്തിന് ജീവൻ പകരുകയാണ് പാഠ പുസ്തകത്തിലൂടെ. സംസ്ഥാന സര്‍ക്കാരിന്റെ ആറാം ക്ലാസ് സംസ്‌കൃതം ഭാഷാ പുസ്തകത്തിൽ ഹിമാചലം തലക്കെട്ടില്‍ അഞ്ചാമത് അദ്ധ്യായമായാണ് വിജയന്റെയും ഭാര്യയുടെയും ലോക സഞ്ചാരം പാഠന വിഷയമായിരിക്കുന്നത്. 


കടവന്ത്രയിൽ ബാലാജി ചായക്കട നടത്തി വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് 25-ലധികം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അത്തരത്തിൽ തന്റെ ജീവിതാഭിലാഷം പ്രാവർത്തികമാക്കിയതിനെ കുറിച്ചുളള വിവരണമാണ് പാഠ്യ വിഷയമായിരിക്കുന്നത്. ചായക്കട നടത്തി സന്തോഷത്തോടെ ജീവിക്കുകയും കഠിന പ്രയത്‌നത്തിലൂടെ ജീവിത വിജയം നേടിയതും വിവരിക്കുന്നു. വിജയനും മോഹനയും ചേര്‍ന്ന് ചായക്കടയിൽ ജോലി ചെയ്യുന്ന രേഖാ ചിത്രവും പാഠഭാഗത്തിലുണ്ട്. 

യാത്രാ വിവരണത്തിന്റെ ഈ വിജയകഥ വിദ്യാര്‍ത്ഥികളില്‍ ഏറെ ആവേശം പകരുന്നതായി സ്കൂളുകളിലെ സംസ്‌കൃതം അധ്യാപകർ പറയുന്നു. പ്രാദേശിക വിജയഗാഥകളെ പാഠ്യ വിഷയമാക്കുന്ന സംസ്‌കൃത ഭാഷാ പഠന നയത്തിന്റെ ഭാഗമായാണ് കൊച്ചി ബാലാജി വിജയന്റെ ലോക സഞ്ചാരം പാഠ്യ വിഷയമായതെന്ന് സംസ്‌കൃതം അധ്യാപിക ഷീബ പി.ബി. പറഞ്ഞു.