സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻസ്‌ഫോടനം 40 പേർ മരിക്കുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സ്വിറ്റ്സർലൻഡിലെ ആൽപ്പസ് മലനിരയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പുതുവത്സരാഘോഷങ്ങൾക്കിടെ ഉണ്ടായ സ്‌ഫോടനത്തിലും തുടർന്ന് ഉണ്ടായ തീപിടുത്തതിലും നാല്പത്തിനടുത്തു മരണം. ക്രാൻസ്-മൊണ്ടാനയിൽണ് ഉള്ള ‘ലെ കോൺസ്റ്റലേഷൻ’ എന്ന ജനപ്രിയ ബാറിലാണ് സംഭവം ഉണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 40 പേർ മരിക്കുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കാമെന്നാണ് പ്രാഥമിക കണക്കുകൾ. എന്നാൽ ഔദ്യോഗിക മരണസംഖ്യ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വാലൈസ് കാന്റൺ പൊലീസ് മരണങ്ങളും പരിക്കുകളും ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും സംഭവം ഭീകരാക്രമണമെന്ന നിലയിൽ അന്വേഷിക്കുന്നില്ലെന്ന് അറിയിച്ചു. ബാറിന്റെ ഭൂഗർഭ ഭാഗത്തുണ്ടായ സ്‌ഫോടനമാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സാധാരണയായി പുലർച്ചെ 2 മണിവരെ തുറന്നിരിക്കുന്ന ഈ ബാറിൽ ഏകദേശം 400 പേർക്ക് ഒരേസമയം കഴിയാനുള്ള ശേഷിയുണ്ട്.

രാത്രി 1.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വക്താവ് ഗെയ്റ്റൻ ലാഥിയോൺ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾ സ്ഥലത്ത് തുടരുകയാണ്. നിരവധി ആംബുലൻസുകളും എയർ-ഗ്ലേഷ്യേഴ്സ് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവരെ മാറ്റുന്നതിനുമായി വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമല്ലെന്നും അപകടസാധ്യത മൂലമുണ്ടായതാകാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.