അനുമതിയില്ലാതെ വിനോദയാത്ര: സ്കൂളിന് നോട്ടീസ്, ടൂറിസ്റ്റ് ബസിന് 2.56 ലക്ഷം രൂപ പിഴ

​കഴക്കൂട്ടം: മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാതെ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് പിടികൂടി. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ട ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ ഫ്ലിക്കറിംഗ് ലൈറ്റുകൾ (Flickering lights) ഘടിപ്പിച്ചും അനധികൃതമായ മാറ്റങ്ങൾ വരുത്തിയും സർവീസ് നടത്തിയ വാഹനത്തിന് 2,56,000 രൂപ പിഴ ചുമത്തി. കൂടാതെ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടനടി റദ്ദാക്കുകയും ചെയ്തു.
​യാത്രയെക്കുറിച്ച് മുൻകൂട്ടി വിവരം അറിയിക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരോട് വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ വിനോദയാത്രകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും വരുംദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് കഴക്കൂട്ടം ജോയിന്റ് ആർ.ടി.ഒ ഡി. വേണുകുമാർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിനെയും സർക്കാരിനെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.