ക്രിസ്മസ് രാവില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്; കമ്പിളി ചുറ്റി സുരക്ഷിതനാക്കി ‘ലിയോ’

ഡിസംബര്‍ മാസത്തിലെ തണുത്ത രാവിലൊന്നില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്. തണുപ്പേല്‍ക്കാതിരിക്കാനായി കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ ലഭിച്ച ഈ പുതിയ അതിഥിക്ക് ‘ലിയോ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3.245 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയില്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന് അവകാശികളായ ആരെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. അതേസമയം, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് ആകെ 10 കുട്ടികളെയാണ് ലഭിച്ചതെന്ന് സമിതി വ്യക്തമാക്കി. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.