നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം;

യുവനടിയെ ഓടുന്ന വാഹനത്തിൽ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസ്: നിർണായക വിധി ഇന്ന്.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക.

പെരുമ്പാവൂർ സ്വദേശി സുനില്‍കുമാർ എന്ന പള്‍സർ സുനിയാണ് ഒന്നാംപ്രതി. നടൻ ദിലീപ് അടക്കം 10 പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാള്‍ സലിം (എച്ച്‌.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍. മേസ്ത്രി സനിലാണ് (സനില്‍കുമാർ) ഒമ്ബതാംപ്രതി. രണ്ടാം കുറ്റപത്രത്തില്‍ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്നായരെയും പ്രതിചേർത്തിരുന്നു.

2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാള്‍ ജയിലില്‍ കഴിഞ്ഞ പള്‍സർ സുനിക്ക് 2024 സെപ്തംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച്‌ എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ളീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാണ് നടൻ ദിലീപിനെതിരായ കുറ്റം.എട്ടര വർഷത്തിനുശേഷം വരുന്ന വിധി, എട്ടാംപ്രതിയായ നടൻ ദിലീപിനെ എങ്ങനെ ബാധിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് മലയാളികള്‍.