കോടികള്‍ വിലമതിക്കുന്ന അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍

കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍. തായ്‌ലന്റില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചാണ് ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണിവയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.
തായ്ലന്റില്‍ നിന്ന് ക്വാലാലംപുര്‍ വഴിയാണ് ഭാര്യയും ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബം എത്തിയത്. തുടര്‍ന്ന് ഇവരുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍പ്പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്. ഇവയെ തായ്ലന്‍ഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. ഇവയെ കൊണ്ടുവരുന്നത് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അപൂര്‍വ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തുന്നുണ്ട്. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍പ്പെട്ട മൂന്നു കടത്തുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ അപൂര്‍വ ഇനം കുരങ്ങന്‍മാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയില്‍ പിടികൂടിയിട്ടുണ്ട്.