ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖ ബീവി (63) ആണ് മരിച്ചത്. സുലേഖ ബീവിയുടെ മകൾ മുംതാസിന്റെ മകൻ വട്ടത്തറ ചായക്കാന്റയ്യത്ത് (കണിയാന്റയ്യത്ത്) ഷഹനാസ് (26) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് സുലേഖ ബീവിവിയെ കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നതോടെ കൊലപാതകക്കുറ്റം ചുമത്തി ഷഹനാസിനെതിരെ കേസെടുക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ചു വ്യക്തമായ വിവരം ഷഹനാസ് പൊലീസിനോട് പറയുന്നില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.
കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചവറ പൊലീസ് ഇൻസ്പെക്ടർ എ.നിസാർ പറഞ്ഞു. വധശ്രമം ഉൾപ്പെടെ 5 കേസുകളിൽ പ്രതിയാണ് ഷഹനാസ്. മദ്രസയിലേക്ക് പോയ വിദ്യാർഥിയെ വഴിയിൽ തടഞ്ഞ് കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ച കേസിലാണ് വധശ്രമത്തിനു കേസുള്ളത്. കഞ്ചാവ് കേസിലും പ്രതിയാണ്. പണം ആവശ്യപ്പെട്ടു വീട്ടിൽ വഴക്കിടാറുണ്ട്. മകൾ മുംതാസിനും മക്കൾക്കും ഒപ്പമായിരുന്നു സുലേഖ ബീവി താമസിച്ചു വന്നത്. മുംതാസ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവർ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസ് വീട്ടിൽ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ വീട്ടിൽ ഉണ്ടായിരുന്ന മുംതാസ് ആത്മഹത്യാ ശ്രമവും നടത്തി. സ്ഥലത്ത് എത്തിയ പൊലീസ് കതക് തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സുലേഖ ബീവിയുടെ മൃതദേഹം കൊട്ടുകാട് മുസ്‌ലിംജമാഅത്ത് കബർസ്ഥാനിൽ കബറടക്കി...