ചിറയിൻകീഴിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു; വീടിന് നേരെയും ആക്രമണം

തിരുവനന്തപുരം: ചിറയിൻകീഴ് വലിയേലയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു. വലിയേല ബ്രാഞ്ച് സെക്രട്ടറി ഇരട്ടക്കലുങ്ക് എംഎസ് ഭവനിൽ സുധീഷ്(32), സുഹൃത്തും സിപിഐഎം പ്രവർത്തകനുമായ റിയാസ്(28) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ സുധീഷ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റിയാസിന്റെ മുതുകിനാണ് കുത്തേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സുധീഷിന്റെ മൊഴിയിൽ പൊലീസ് കേസെടുത്ത് ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സുധീഷിന്റെ വീടിന്റെ ജനൽചില്ലുകൾ മൂന്നംഗ സംഘം അടിച്ചു തകർത്തിരുന്നു. ഈ സമയം സുധീഷ് വീട്ടിൽ ഇല്ലായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും റിയാസും അക്രമികളെ അന്വേഷിക്കുന്നതിനിടെ അടുത്തുള്ള വൃദ്ധസദനത്തിനു സമീപത്തുനിന്ന് സംഘത്തെ കണ്ടെത്തി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് സുധീഷിനും റിയാസിനും പരിക്കേറ്റത്.