36 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്; റോഡിൽ പെട്ടെന്ന് വിള്ളൽ ഉണ്ടാവുകയായിരുന്നു , സ്കൂൾ ബസ് ഡ്രൈവർ

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ ബസ് ഡ്രൈവർ. വാഹനം ഇറങ്ങി വരുന്ന സമയത്താണ് റോഡിൽ പെട്ടെന്ന് വിള്ളൽ വീഴുന്നത്. വേഗം ബസ് സൈഡിൽ ഒതുക്കി കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് സ്കൂൾ ബസ് ഡ്രൈവർ പറഞ്ഞു. 36 ഓളം കുട്ടികളാണ് ബേസിൽ ഉണ്ടായിരുന്നത്. സമീപത്തായി വയൽ ഉള്ളതിനാൽ വാഹനം കൂടുതൽ ഒതുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഷാജി പറഞ്ഞു..
ഭൂകമ്പത്തിന് സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാട് ഉണ്ടായിരിക്കുന്നത്.ദേശീയപാതയുടെ ഭൂമി ആഴത്തിൽ വിള്ളൽ വന്ന സാഹചര്യത്തിലാണ് ഉള്ളത്. വയലുകളാൽ ചുറ്റപ്പെട്ട ഭാഗമായതിനാൽ അപകടസാധ്യത ഉണ്ടാകുമെന്ന് നേരത്തെ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും നിവേദനം അടക്കം നൽകിയിരുന്നുവെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രതികരിച്ചു.
പൊതുപ്രവർത്തകർ പോലും ഡിപിആർ കണ്ടിട്ടില്ലെന്നാണ് പരാതി. ചെളിയും മണ്ണും ഉപയോഗിച്ച് ഫിൽചെയ്യുകയാണെന്നും വയൽ ഭാ​ഗമായത് കൊണ്ട്, മണ്ണ് ഇട്ടിട്ടുള്ള പണി നടക്കില്ലെന്നും പില്ലർ വച്ചാൽ മാത്രമെ ശരിയാകുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സ്ഥലം എംഎൽഎ ജയലാലിന്റെ പ്രതികരണം.
അതേസമയം, ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂർണമായും നിർത്തിവെച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു വാഹനവും ഈ പ്രദേശത്ത് കൂടെ കടത്തി വിടില്ല. ദേശീയപാതയുടെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും നിർത്തിവെച്ചു.