കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.

ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.