ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.

ഇനിയും ഏകദേശം 80 പേര്‍ കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം


അതേസമയം, ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.

ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര്‍ മരിക്കുകയും 191 പേര്‍ കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.