ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗോവയിലെ നിശാക്ലബ്ബിൽ തീപിടിത്തം, 23 പേർക്ക് ദാരുണാന്ത്യം

പനജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് വിനോദ സഞ്ചാരികളുമുണ്ട്. അർപോറ പ്രദേശത്തെ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേ എന്ന നിശാക്ലബ്ബിലാണ് അർധരാത്രിയോടെ തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ തീപിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം.
ക്ലബ്ബിന്‍റെ താഴത്തെ നിലയിലും അടുക്കളയുടെ പരിസരത്തുമാണ് തീ പടർന്നത്. അടുക്കള ഭാഗത്താണ് മൃതദേഹങ്ങളിൽ മിക്കതും കണ്ടെത്തിയത്. അതിനാൽ മരിച്ചവരിൽ മിക്കവരും ക്ലബ്ബിലെ ജീവനക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെങ്കിൽ ക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.