മഞ്ഞുവീഴ്ച തടസ്സമായി; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു


ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം അനിശ്ചിതമായി വൈകുന്നു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ടോസ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കടുത്ത മഞ്ഞുവീഴ്ച മൂലം ടോസ് നീട്ടിവെക്കേണ്ടിവന്നു.

ഏഴോടെ അമ്പയർമാർ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയെങ്കിലും മത്സരം നടത്താൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് കണ്ടെത്തി. അടുത്ത ഗ്രൗണ്ട് പരിശോധന 7.30ന് നടക്കും. കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യത ശക്തമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല

ശുഭ്മൻ ഗില്ലിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇന്ന് ജയം നേടിയാൽ അവസാന മത്സരം കാത്തുനിൽക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 2–1ന് ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നിലനിൽപ്പ് പോരാട്ടമാണ്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവുൾപ്പെടെയുള്ള ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യൻ ക്യാമ്പിന് തലവേദനയാണ്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ സൂര്യകുമാറിന്റെ പേരിൽ ഒരു അർധശതകവും ഇല്ല. പരമ്പരയിൽ അദ്ദേഹത്തിന്റെ സ്കോറുകൾ 12, 5, 12 എന്നിങ്ങനെയാണ്. ഫോമിലുള്ള സഞ്ജു സാംസണിനെപ്പോലുള്ളവർ പുറത്തിരിക്കുമ്പോഴാണ് മുൻനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. മൂന്നാം മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണക്കും അവസരം നൽകിയിരുന്നു.

രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക, ധരംശാലയിൽ നടന്ന മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ഏകദിന പരമ്പര നഷ്ടപ്പെടുകയും ചെയ്ത പ്രോട്ടീസ്, ട്വന്റി20 പരമ്പര സ്വന്തമാക്കി മടങ്ങാനുള്ള ശ്രമത്തിലാണ്.

ടീമുകൾ

ഇന്ത്യ:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷഹ്ബാസ് അഹ്മദ്.

ദക്ഷിണാഫ്രിക്ക:
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻട്രിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്