പരമ്പര അടിച്ചെടുത്ത് ഇന്ത്യ (2-1); യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ ഏകദിന പരമ്പര (21) നേടി. വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ന് യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നേടാന്‍ കഴിയാതിരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് യശസ്വി ജയ്‌സ്വാള്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. തന്റെ കഴിവുകളും ക്ഷമയും ഒരുപോലെ തെളിയിച്ച തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു യുവതാരത്തിന്റേത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍മെറ്റ് ഊരി, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി അദ്ദേഹം ആഘോഷിച്ചു. ലീന്‍ പാച്ചുകള്‍ മറികടന്ന് ശാന്തമായ ആത്മവിശ്വാസത്തോടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയ ജയ്‌സ്വാള്‍ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. ഈ സെഞ്ച്വറിയോടെ, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ ജയ്‌സ്വാളും ഇടംനേടി.
വിരാട് കോഹ്‌ലിയുടെ മനോഹരമായ ഒരു ബൗണ്ടറിയോടെയാണ് ഇന്ത്യ വിജയം സീല്‍ ചെയ്തത്. 40 പന്തില്‍ നിന്ന് തന്റെ 76ാമത് ഏകദിന അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അതേസമയം, അനായാസമായ ചേസിംഗ് സാധ്യമാക്കിയത് ബൗളര്‍മാരാണ്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കി. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഓര്‍മ്മകള്‍ മായ്ക്കാന്‍ ഈ ഏകദിന പരമ്പര വിജയം ഇന്ത്യക്ക് ഏറെ ആവശ്യമായിരുന്നു.