രണ്ടുതവണ കൈവിട്ട ലോകകപ്പ് ഇത്തവണത ഇന്ത്യക്ക്. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് വിജയ കിരീടം. 299 ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീം 45.3 ഓവർ എത്തി നിൽക്കെ 246 റൺസുമായി എല്ലാവരും പുറത്തായി. 52 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യക്ക് ലഭിച്ചത്.
ഇന്ത്യയുടെ ഷഫാലി വർമ്മ 87 റൺസും രണ്ട് വിക്കറ്റും എടുത്ത് കളിയിലെ കേമിയായി.
ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടാതിരുന്ന ഷഫാലി, ഓപ്പണർ പ്രതീക റാവൽ പരുക്കേറ്റ് പുറത്തായതോടെയാണ് ടീമിലെത്തിയത്. സെമി ഫൈനലിൽ നേരിട്ട് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുകയും ചെയ്തിരുന്നെങ്കിലും അന്നു 10 റൺസ് മാത്രമാണു നേടിയിരുന്നത്.
ഇന്ത്യയുടെ ദീപ്തി ശർമ്മ ടൂർണമെൻ്റിലെ മികച്ച കളിക്കാരിയായി. ഫൈനലിൽ ദീപ്തി 58 റൺസും 5വിക്കറ്റും കരസ്ഥമാക്കി.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയും ലോറ വോൾവാർട്ട് നയിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു പോരാട്ടം.
ജേതാക്കളായ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുകയാണ്. 4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കള്‍ക്ക് ലഭിക്കുക. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്ക്. 2.24 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. സെപ്റ്റംബറിലാണ് ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂര്‍ണമെന്‍റില്‍ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 13.88 ദശലക്ഷം ഡോളര്‍ (ഏകദേശം 123 കോടി രൂപ) ആണ്. 2022 ലെ ലോകകപ്പിലെ സമ്മാനത്തുകയെക്കാള്‍ 297 ശതമാനം കൂടുതലാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298റണ്‍സ് നേടി. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല.
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ആദ്യ വിക്കറ്റ് വീണു..ക്ലോട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി.
തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി.
പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്‌കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു.
സെമി ഫൈനലിൽ ഓസ്ട്രേലിയയെ ഐതിഹാസികമായ റൺ ചേസിൽ തോൽപ്പിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഫൈനൽ കളിച്ചത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് മണിക്കാണ് ആരംഭിച്ചത്.
ടീമുകൾ
ഇന്ത്യ: സ്മൃതി മന്ഥന, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, ക്രാന്തി ഗൗഡ്, രേണുക സിങ്.
ദക്ഷിണാഫ്രിക്ക: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ), തസ്മിൻ ബ്രിറ്റ്സ്, അന്നിക് ബോഷ്, സൂൻ ലൂസ്, മരിസാൻ കാപ്പ്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പർ), അന്നെരി ഡെർക്ക്സെൻ, ക്ലോ ട്രയോൺ, നദൈൻ ഡി ക്ലാർക്ക്, അവബോംഗ ഖാക, നോൻകുലുലേകോ എംലാബ.