ചേട്ടനും അനിയനും കൂട്ടുകാരനും, വിഴിഞ്ഞത്ത് കടയ്ക്ക് മുന്നിൽ നിന്ന് തെറിവിളി, വിലക്കിയ 65 കാരനെ പൊതിരെ തല്ലി: അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയുടമയക്ക് മർദനം. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ സഹോദരങ്ങളായ അജിൻ(23), അഖിൽ(24), ഇവരുടെ സുഹൃത്തായ അജയ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവങ്ങളുടെ തുടക്കം. വെണ്ണിയൂർ കാട്ടുകുളം സ്വദേശി ശേഖരനെ(65) ആണ് പ്രതികൾ മർദിച്ചവശനാക്കിയത്.
പ്രതികൾ മൂന്നുപേരും ശേഖരന്റെ കടയുടെ മുന്നിലെത്തി അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. ഇത് വിലക്കിയതിൽ പ്രകോപിതരായ സംഘം ശേഖരനെ ഭീഷണിപ്പെടുത്തിയ ശേഷം മടങ്ങി. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാറിലെത്തിയ യുവാക്കൾ ശേഖരന്റെ കടയിൽക്കയറി ആക്രമിക്കുകയും കമ്പികൊണ്ട് അടിക്കുകയുമായിരുന്നു. എസ്എച്ച്ഒ സുനിൽഗോപിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ പ്രശാന്ത്, യേശുദാസ്, എസ്‌സിപിഒ വിനയകുമാർ, സിപിഒ റെജിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.