കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ആറുപേര്‍ പ്രതികള്‍

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടിയുള്ള കവര്‍ച്ച നടത്തിയ സംഘത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഗൂഢാലോചന ഉണ്ടെന്നതാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ആറുപേര്‍ പ്രതികളാണ്. ഇതില്‍ ജോജിയും വിഷ്ണുവും മുഖ്യ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഘം വ്യാജ ഇടപാടുകളിലൂടെ ‘ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്’ എന്ന പേരില്‍ പണം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. ഇതുപോലുള്ള പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


കേസില്‍ 80 ലക്ഷം രൂപയുടെ ഡീല്‍ നടന്നിരുന്നു. ഡീല്‍ ഉറപ്പിച്ചശേഷം പണം വാങ്ങാനെത്തിയ രണ്ടംഗ സംഘം സുബിന്റെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആണ് സംഭവം. ലാഭമായി സംഘത്തിന് 30 ലക്ഷം രൂപയിലധികം ലഭിക്കുമെന്നായിരുന്നു കരാര്‍.

തുടര്‍ന്ന്, മുഖം മൂടി ധരിച്ച നാലംഗ സംഘം കടയില്‍ കയറി തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും പണം കവര്‍ന്നു രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘സജിയുമായി വെറും 15 ദിവസത്തെ പരിചയമേ ഉണ്ടായിരുന്നുള്ളു. 80 ലക്ഷം ബാങ്കില്‍ നിന്ന് എടുത്തതിന്റെ രേഖകള്‍ എനിക്കുണ്ട്. സജി കടയില്‍ എത്തിയ അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്‍ എത്തിയത്.” സുബിന്‍ പൊലീസിനോട് നല്‍കിയ മൊഴിയില്‍ പറഞ്ഞു:

സംഘം കാറില്‍ എത്തിയതായും, അതിന്റെ വിവരങ്ങള്‍ പൊലീസ് കൈവശമുണ്ടെന്നും അറിയിച്ചു. കവര്‍ച്ച നടന്ന സ്റ്റീല്‍ വില്‍പ്പന സ്ഥാപനത്തില്‍ സിസിടിവി ഇല്ലായിരുന്നതിനാല്‍, സമീപസ്ഥാപനങ്ങളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു.


സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് വിവരം.