ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ശുഭ്മന്‍ ഗില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍, ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പന്ത് 67 ഇന്നിങ്‌സില്‍ നിന്ന് 2731 റണ്‍സ് നേടിയിരുന്നു. എന്നാല്‍, 71 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ഗില്‍, ഈ നേട്ടം മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 2716 റണ്‍സുമായി രോഹിത് ശര്‍മ്മ മൂന്നാമതും, 2617 റണ്‍സുമായി വിരാട് കോഹ്ലി നാലാമതും പട്ടികയില്‍ തുടരുന്നു. അഞ്ചാം സ്ഥാനത്ത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ആറാം സ്ഥാനത്ത് യുവതാരം യശസ്വി ജയ്‌സ്വാള്‍.


അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്‌കോര്‍ 400 പിന്നിട്ടു. 74 റണ്‍സുമായി ശുഭ്മന്‍ ഗിലും, 6 റണ്‍സുമായി ധ്രുവ് ജൂറലും ക്രീസിലുണ്ട്. യശസ്വി ജയ്‌സ്വാള്‍ 175 റണ്‍സിന് റണ്ണൗട്ടായി മടങ്ങിയപ്പോള്‍, നിതീഷ് കുമാര്‍ റെഡ്ഡി 43 റണ്‍സ് നേടി.

ഒന്നാം ദിനത്തില്‍ കെ.എല്‍. രാഹുലിനെയും സായ് സുദര്‍ശനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഗിലിന്റെ ഈ നേട്ടം അദ്ദേഹത്തെ ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിങ് നിരയിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളില്‍ ഒരാളായി ഉറപ്പിക്കുന്നു.