സൗദി അറേബ്യയിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളില്‍ പുതിയ നിബന്ധനകള്‍ നവംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് അല്ലെങ്കില്‍ നാർക്കോട്ടിക് പദാർത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്രത്യേക ക്ലിയറൻസ് പെർമിറ്റ് നിർബന്ധമാക്കും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകം.
ഇത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുൻപ് തന്നെ പ്രത്യേക അനുമതി (ക്ലിയറൻസ് പെർമിറ്റ്) നേടിയിരിക്കണം. ഇത് ലഭിക്കുന്നതിന് മരുന്നിന്റെ പേര്, രാസനാമം, രോഗിയുടെ വിവരങ്ങള്‍, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പ്രിസ്‌ക്രിപ്ഷൻ, മരുന്നിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ സമർപ്പിക്കണം. എസ്.എഫ്.ഡി.എയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.
അനുമതി ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ഔട്ട് സഹിതം യാത്രയില്‍ മരുന്നുകള്‍ കൈവശം വയ്ക്കാവുന്നതാണ്. യാത്രക്കാർക്ക് സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ ഇത്തരത്തില്‍ മരുന്നുകള്‍ കൊണ്ടുപോകാം.
മരുന്നുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ cds.sfda.gov.sa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ച് ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ചാല്‍ പെർമിറ്റ് ലഭിക്കും. നവംബർ ഒന്ന് മുതല്‍ ഈ നിയമം കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.