കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ യുവാവു രക്ഷപ്പെടുത്തി.

കൊല്ലം :കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ യുവാവു രക്ഷപ്പെടുത്തി. ആശ്രാമം ലിങ്ക് റോഡിലെ പാലത്തിലാണു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ 22 വയസ്സുകാരിയാണ് കായലിൽ ചാടിയത്. കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽനിന്ന് ഓലയിൽക്കടവിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിൽനിന്നാണ് യുവതി അഷ്ടമുടിക്കായലിലേക്ക് ചാടിയത്.

പ്രദേശവാസി രാജേഷാണ് യുവതി കായലിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഈ സമയത്ത് രാജേഷിന്റെ സുഹൃത്തായ പള്ളിത്തോട്ടം സ്വദേശി മുനീർ ഓട്ടോറിക്ഷയിൽ അവിടെ എത്തി. സംഭവം അറിഞ്ഞ് മുനീറും കായലിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന യുവതിയുടെ മുടിയിൽ പിടിച്ചു പാലത്തിന്റെ തൂണിലേക്കു കയറാൻ മുനീർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

 രാജേഷും മുനീർ എത്തിയ ഓട്ടോയുടെ ഡ്രൈവർ ശ്യാമും അതുവഴി പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെ ഉച്ചത്തിൽ വിളിച്ചു സഹായം അഭ്യർഥിച്ചു. ജീവനക്കാർ ഉടൻ ബോട്ട് സ്ഥലത്തേക്ക് അടുപ്പിച്ചു കയറും ലൈഫ് ബോയയും ഇട്ടു കൊടുത്തു. ബോട്ടിലെ ജീവനക്കാരനും കായലിലേക്കു ചാടി യുവതിയെ പിടിച്ചുകയറ്റി.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഈരാറ്റുപേട്ട സ്വദേശി കാമുകനുമായി പിണങ്ങിയതിനെത്തുടർന്നാണ് കായലിൽ ചാടിയതെന്ന് യുവതി പൊലീസിനു മൊഴി നൽകി..