പൊലീസ് മര്‍ദ്ദനത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്,സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് മര്‍ദ്ദനത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടി പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം സംസ്ഥാനവ്യാപക പ്രതിഷേധത്തിന് വഴിവച്ചു. പലയിടത്തും അക്രമത്തിലേക്കു നീങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ച് സിപിഎം ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. ഹര്‍ത്താല്‍ പ്രകടനവുമായി യുഡിഎഫും ഒരു വശത്ത് കൂടി എത്തി. ഇരുപ്രകടനങ്ങളും മുഖാമുഖം എത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്.

കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനിടെ പൊലീസിന് നേരെ കല്ലേറും ഉണ്ടായി. ഡിവെഎസ്പി അടക്കമുള്ള പൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനാണ് പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്താണ് ഷാഫിക്ക് പരിക്കേറ്റത്. ശ്വാസതടസവും മുഖത്ത് പരിക്കുമേറ്റ ഷാഫിയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് ഷാഫി സിപിഎമ്മിനോട് പറഞ്ഞു. സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം തരുന്നത് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല എന്ന് പൊലീസും ഓര്‍ക്കണം എന്ന് ഷാഫി പറഞ്ഞു. അതിനിടെ ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. കോഴിക്കോട് റൂറല്‍ എസ്പി അടക്കം വന്‍ പൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ബ്ലോക്ക് തല പ്രതിഷേധം നാളെ നടക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനും യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.