നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിന് ഇ-പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒുന്നുമുതല്‍ വാല്‍പ്പാറയില്‍ സന്ദര്‍ശനത്തിനായി ഇ-പാസ് നിര്‍ബന്ധമെന്ന് കോയമ്പത്തൂര്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്‍ തിരക്ക് വാല്‍പ്പാറയില്‍ അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഇ-പാസ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.


മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. തേയിലത്തോട്ടങ്ങളും പച്ചമയമുള്ള പ്രകൃതി ദൃശ്യങ്ങളും കൊണ്ടു പ്രശസ്തമായ വാല്‍പ്പാറ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. വിനോദ സഞ്ചാരികളുടെ അമിത സാന്നിധ്യം മൂലം മലനിരകളുടെ സമതുലിതാവസ്ഥയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ആണ് ഈ നീക്കം. നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഇ-പാസ് എടുക്കണം എന്നതാണ് നിര്‍ദേശം.