മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് എസ്എന്‍സി ലാവലിന്‍ കേസില്‍. സാക്ഷിയെന്ന നിലയിലാണ് വിവേകിനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്. ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020ലായിരുന്നു ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 2023ലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിവേകിന് സമന്‍സ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ചത് ലൈഫ് മിഷന്‍ കേസിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടന്ന 2006ലായിരുന്നു ക്രൈം നന്ദകുമാര്‍ ഇ ഡിക്ക് പരാതി നല്‍കിയത്. വിദേശത്ത് വലിയ രീതിയില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ ആ ഘട്ടത്തില്‍ ഇ ഡി ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ ഇടപെട്ടില്ല. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഇ ഡി വിഷയത്തില്‍ ഇടപെടുകയും 2020ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ക്രൈ നന്ദകുമാറിന്റെ മൊഴിയെടുത്തു. 2022 ല്‍ എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ ഫിനാന്‍സ് അടക്കമുള്ള മേഖലകളില്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല.

'വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നല്‍കി അനില്‍ അക്കര
Kerala
'വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നല്‍കി അനില്‍ അക്കര
ഇതിന് ശേഷം കേസില്‍ വലിയ ചലനങ്ങള്‍ ഉണ്ടായില്ല. 2023 ല്‍ ഇ ഡി വീണ്ടും അന്വേഷണം കടുപ്പിച്ചു. ലാവലിന്‍ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന മലയാളികൂടിയായ ദിലീപ് രാഹുലനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിന് പണം നല്‍കിയെന്ന ചില മൊഴികള്‍ ഇ ഡിക്ക് ലഭിച്ചത്. ഇതോടെയാണ് വിവേകിന് ഇ ഡി സമന്‍സ് നല്‍കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ അന്‍പതാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകള്‍ പ്രകാരമാണ് സമന്‍സ് അയച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേല്‍വിലാസത്തിലായിരുന്നു ഇത്. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.