ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന ലോകകപ്പ് സെമി മഴ മുടക്കിയാല്‍? കാലാവസ്ഥ പ്രവചനം ഇന്ത്യക്ക് തിരിച്ചടി

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇടം നേടി ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുകയാണ് ഇന്ത്യ. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വന്തം മണ്ണിലെ വിശ്വകിരീട പോരില്‍ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍. മൂന്ന് വീതം ജയവും തോല്‍വിയും. ഗ്രൂപ്പില്‍ തോല്‍പിച്ചവരില്‍ ഓസ്‌ട്രേലിയയുമുണ്ട്. 330 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

എന്നാല്‍ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടത് ഓസ്‌ട്രേലിയയെ മാത്രമല്ല, മഴയെ കൂടിയാണ്. ഈ ആഴ്ച്ച മുഴുവന്‍ നവി മുംബൈയില്‍ മഴയായിരുന്നു. ഇന്നും മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാവിലെ മുതല്‍ നേരിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മാത്രമല്ല, മേഘാവൃതവും ആയിരിക്കും. ഉച്ചകഴിഞ്ഞ് ആകാശം തെളിയുമെന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള ചാറ്റല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇത് മത്സരത്തേയും ബാധിക്കും. മേഘാവൃതമായ ആകാശം ബൗളര്‍മാരെ സഹായിച്ചേക്കാം. അതുകൊണ്ടതുന്നെ ടോസ് നിര്‍ണായകമായിരിക്കും.

മത്സരം മഴ തടസപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും?
മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം മഴ മുടക്കിയാലും നാളെ പുനരാരംഭിക്കും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിനെയാണ് ഫൈനലിലേക്ക് കടത്തി വിടുക. ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ നാലാമതും.