കര്‍ണൂല്‍ ബസ് ദുരന്തം: റിയല്‍മി ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ 19 പേരുടെ ജീവന്‍ നഷ്ടമായ ബസപകടത്തിന്റെ തീവ്രത വര്‍ധിച്ചത് റിയല്‍മി സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിച്ചതാകാമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. പൊട്ടിത്തെറിച്ച ബസിനുള്ളില്‍ 234 റിയല്‍മി ഫോണുകളാണ് ഉണ്ടായിരുന്നതെന്ന വിവരം പുറത്തുവന്നതോടെ സംഭവം പുതിയ വഴിത്തിരിവിലായി.

ഏകദേശം 46 ലക്ഷം രൂപ മൂല്യമുള്ള ഫോണുകളാണ് ഹൈദരാബാദ് ആസ്ഥാനമായ ബിസിനസുകാരനായ മംഗനാഥ് ഫ്‌ലിപ്കാര്‍ട്ടിലേക്കായി അയച്ചിരുന്നത്. ബസിന് ആദ്യം തീപിടിച്ചത് ഇന്ധന ചോര്‍ച്ച മൂലമാണെന്നും, തുടര്‍ന്ന് സ്മാര്‍ട്ട്ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതോടെ തീപിടുത്തം വ്യാപിച്ചതാണെന്നുമാണ് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.


തീയുടെ ചൂടില്‍ ബസിനടിയിലെ അലുമിനിയം ഷീറ്റുകള്‍ വരെ ഉരുകിപ്പോയി. എയര്‍ കണ്ടീഷനിംഗ് യൂണിറ്റിനായുള്ള ഇലക്ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ പി. വെങ്കിട്ടരാമന്‍ അറിയിച്ചു.

ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, ബസിനടിയില്‍ കുടുങ്ങിയ ബൈക്കില്‍ നിന്നുള്ള പെട്രോള്‍ ചോര്‍ച്ചയും ചൂടും ചേര്‍ന്നതോടെയാണ് തീ പെട്ടെന്ന് വാഹനമൊട്ടാകെ പടര്‍ന്നതും യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.