പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു.
കാണക്കാരി കുറുമുള്ളൂർ കല്ലമ്പാറ ഭാഗം കുതിരക്കാട്ട്ക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർചികിത്സയിൽ കഴിയവേ മരിച്ചത്. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.
പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റൽ മുറിയിലെ ബർത്തിൽ ഇരുന്ന ബുക്ക് എടുക്കാൻ ശ്രമിക്കവെ വഴുതിവീണപ്പോൾ കാൽമുട്ടിന് പരുക്കേറ്റിരുന്നു. കഴിഞ്ഞ സെപ്‌തംബർ 22ന് രാവിലെ 7.30നാണ് സംഭവമുണ്ടായത്. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിച്ചു. കാലിലും തലയ്ക്കും വേദന ഉള്ളതായി പറഞ്ഞതിനെ തുടർന്ന് എക്സ്റേയും സിടി സ്കാനും എടുത്ത് പരിശോധിച്ച് ചികിത്സ നടത്തിയെന്നും തുടർന്ന് കാലിന് വേദന ഉള്ളതായി പറഞ്ഞതിനെ തുടർന്ന് വാർഡിൽ അഡ്മിറ്റ് ചെയ്ത് ടെസ്റ്റ് ഡോസ് എടുക്കാതെ ഏതോ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പ്രണവിന് ചർദ്ദിലും നെഞ്ച് വേദനയും ഉണ്ടാവുകയും തുടർന്നു വീണ്ടും ഏതോ കുത്തിവയ്പ്പ് നൽകിയതിനെത്തുടർന്ന് അബോധാവസ്ഥയിൽ ആവുകയും എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലും വെൻ്റിലേറ്ററിൽ കഴിഞ്ഞതായും പരാതിയിൽ പറയുന്നു.
അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴം വൈകിട്ടോടെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തി. മുൻ കെ എസ് ഇ ബി എ ഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ്. സഹോദരി: പ്രാർഥന..